തിരുനൽവേലി: തമിഴ്നാടിന്റെ സംസ്ഥാന ഗീതമായ ‘തമിഴ് തായ്വാഴ്ത്തി’നെച്ചൊല്ലി വീണ്ടും വിവാദം. ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ പങ്കെടുത്ത ബിരുദാദന ചടങ്ങിൽ തമിഴ് തായ്വാഴ്ത്ത് ആലപിക്കുന്നത് മൂന്നാമത് ആക്കിയതാണു വിവാദം.
തിരുനൽവേലി മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിലാണ് തമിഴ് സംസ്ഥാന ഗീതം വന്ദേമാതരത്തിനും ജനഗണമനയ്ക്കും പിന്നിലായത്. സംഭവത്തിൽ പ്രതിഷേധിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി പി. വിശ്വനാഥൻ പരിപാടി ബഹിഷ്കരിച്ചു.
ഗവർണറുടെ ഓഫീസിൽ നിന്നുള്ള നിർദേശപ്രകാരം, ചടങ്ങിൽ ആദ്യം ‘വന്ദേമാതര’വും പിന്നാലെ ‘ജനഗണമന’യും ആലപിച്ചു. ഉദ്ഘാടന ചടങ്ങിന്റെ ഒടുവിലായി ‘തമിഴ് തായ്വാഴ്ത്തും’ആലപിച്ചു. മന്ത്രിക്കൊപ്പം രണ്ട് എംഎൽഎമാരും ചടങ്ങ് ബഹിഷ്കരിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരിഷ്കരിച്ച ഗാന പ്രോട്ടോകോൾ നടപ്പാക്കിയതിനെ വൈദ്യുതി- ഊർജ മന്ത്രി സി.ടി.ആർ. നിർമൽ കുമാർ അപലപിച്ചു. സംസ്ഥാന സർക്കാർ പരിപാടികളിൽ സംസ്ഥാന ഗാനമായ ‘തമിഴ് തായ്വാഴ്ത്തി'ന് മുൻഗണന നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തേ മുഖ്യമന്ത്രി വിജയ്യുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിലും തമിഴ് തായ് വാഴ്ത്ത് മൂന്നാമതായി ആലപിച്ചത് വിവാദമായിരുന്നു.